Spread the love

കോഴിക്കോട്: കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പ്രമേയം റദ്ദാക്കാൻ ഹൈക്കോടി ഉത്തരവിട്ടു. ബിജെപി കൗൺസിലർമാർ പാർട്ടി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് ഉത്തരവ്.

കോർപ്പറേഷന്‍റെ ഭരണസമിതിക്കെതിരെ വിവാദ വിഷയങ്ങൾ നിലനിൽക്കുമ്പോൾ കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രമേയങ്ങൾ പാസാക്കിയത് നേരത്തെയും വിവാദമായിരുന്നു. ഇതിനിടെയാണു നീതി ആയോഗിനെതിരെയുള്ള പ്രമേയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. 75ാം വാർഡ് കൗൺസിലർ വി.കെ.മോഹൻദാസാണ് അജണ്ട അവതരിപ്പിക്കാനിരുന്നത്.

ഇത്തരം പ്രമേയങ്ങൾ കോർപ്പറേഷന്‍റെ പരിധിക്ക് പുറത്താണെന്നും നഗരപാലിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രമേയമാണെന്നും ചൂണ്ടിക്കാട്ടി ‌ആക്ഷേപമുന്നയിച്ചു കൗൺസിലറും ബിജെപി കൗൺസിൽ പാർട്ടി ലീഡറുമായ നവ്യ ഹരിദാസ് നോട്ടിസ് നല്കിയിരുന്നു. എന്നാൽ മേയറോ സെക്രട്ടറിയോ അവതരണാനുമതി നിഷേധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് നീതി ആയോഗിനെതിരെയുള്ള പ്രമേയം പിൻവലിക്കാനാണ് ഉത്തരവിട്ടത്. ഇനിയങ്ങോട്ടു വരുന്ന കൗൺസിൽ യോഗങ്ങളിൽ കേന്ദ്ര നിയമങ്ങൾക്കെതിരെയുള്ള പ്രമേയങ്ങൾക്കും ഈ ഉത്തരവ് ബാധകമാകും.

By newsten