Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത പ്രതിഷേധം തുടരും. സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും. കൂടുതൽ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കം തിരിച്ചറിയണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

അതേസമയം, വിഴിഞ്ഞത്ത് ചിലർ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. വിഴിഞ്ഞം സമരസമിതി രാജ്യത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. സമരസമിതിയിൽ പല അഭിപ്രായങ്ങളുള്ളതിനാലാണ് പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ചീഫ് സെക്രട്ടറി പ്രതിഷേധക്കാരുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടെ വൻ സംഘർഷമുണ്ടായി. വിഴിഞ്ഞം സമരത്തെ എതിർക്കുന്നവരുമായി വിഴിഞ്ഞം സമരക്കാർ ഏറ്റുമുട്ടി. മൂന്നര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഇരു ഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് തിരിച്ചയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

By newsten