Spread the love

ന്യൂ ഡൽഹി: ജെറ്റ് എയർവേയ്സ് സർവീസ് തുടങ്ങാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ സർവീസ് പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേയ്സിന്‍റെ പ്രവർത്തനം മന്ദഗതിയിലാക്കുകയാണ്. ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

താൽക്കാലിക ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി പറഞ്ഞു. നിലവിൽ 250 ഓളം ജീവനക്കാരാണ് വിമാനക്കമ്പനിക്കുള്ളത്. ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 

ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ജനപ്രിയ വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയർവേയ്സ്. കടക്കെണിയിലായ ജെറ്റ് എയർവേയ്സ് 2019 ൽ പ്രവർത്തനം അവസാനിപ്പിച്ചു. നരേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാൻ ഇത്തിഹാദ് ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികൾ ചർച്ചകൾ നടത്തിയിരുന്നു.  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും ഒടുവിൽ കടക്കെണിയിലായ കമ്പനി ഏറ്റെടുക്കാൻ തയ്യാറായി.

ജലാൻറെ കമ്പനിയും കൽറോക്കും ചേർന്നുള്ള കൺസോർഷ്യമാണ് ജെറ്റ് എയർവേയ്സിനെ നയിക്കുക. ജെറ്റ് എയർവേയ്സിന്‍റെ 29-ാം ജന്മദിനത്തിലാണ് ആദ്യ പരീക്ഷണ പറക്കൽ നടന്നത്. ജെറ്റ് എയർവേയ്സിന്‍റെ രണ്ടാം വരവ് 20 വിമാനങ്ങൾ ഉപയോഗിച്ചാവും. സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ വിമാനങ്ങൾ ജെറ്റ് എയർവേയ്സ് തിരിച്ചുവിളിച്ചു. എന്നിരുന്നാലും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ, ജെറ്റ് എയർവേയ്സ് പ്രതീക്ഷിച്ച സമയത്ത് പറന്നുയരില്ല.

By newsten