Spread the love

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലെ ജനപ്രീതിയുടെ ബലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് തരൂർ. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ച് തരൂർ ക്യാമ്പ് അവസരമൊരുക്കും. മലബാർ ജില്ലകളിൽ ആദ്യം എത്തും. മുസ്ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമാണ്. ശശി തരൂർ 20ന് കോഴിക്കോട് നിന്നാണ് പര്യടനം ആരംഭിക്കുക.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവൻ എം.പിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് കെ.സി. അബു ഉൾപ്പെടെയുള്ളവർ പിന്തുണയുമായി രംഗത്തെത്തി.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് തരൂരിനെ ഒഴിവാക്കിയെങ്കിലും പ്രചാരണത്തിനായി സ്ഥാനാർത്ഥികളും നേതാക്കളും അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനാൽ ക്ഷണം സ്വീകരിച്ചില്ല. ഈ സമയത്താണ് അദ്ദേഹം തന്‍റെ ‘അപ്രഖ്യാപിത’ കേരള പര്യടനം ആരംഭിക്കുന്നത്. പ്രൊഫഷണലുകൾ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരുമായുള്ള സംവാദ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

By newsten