Spread the love

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അഞ്ചിൽ നാല് ജഡ്ജിമാരും സാമ്പത്തിക സംവരണം ശരിവെച്ചപ്പോൾ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചു. നിലവിൽ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിലാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചത്. സാമ്പത്തിക സംവരണത്തോട് വിയോജിപ്പില്ല. എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ല. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ ഭേദഗതി അംഗീകരിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി, സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്ന് പറഞ്ഞു. നിലവിൽ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയത് അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ ഭേദഗതി വിവേചനപരമല്ലെന്നായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സുപ്രധാനമായ നിരീക്ഷണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള അവകാശം സർക്കാരിനുണ്ടെന്നും ജസ്റ്റിസ് ബേല പറഞ്ഞു. സംവരണം കേശവാന്ദ ഭാരതി കേസിലെ വിധിയുടെ ലംഘനമല്ലെന്നും ജസ്റ്റിസ് ബേല വ്യക്തമാക്കി.

By newsten