Spread the love

കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺ മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നൽകിയത്.

സംസ്ഥാന പൊലീസിനെ നവീകരിക്കാൻ മുൻകൈയെടുത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓർക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടത്. എക്കാലവും വിവാദങ്ങളിൽ അകപ്പെട്ട ആഭ്യന്തരവകുപ്പിനെ അച്ചടക്കത്തോടെ നിലനിർത്താനായതായിരുന്നു മന്ത്രിസ്ഥാനത്തെ കോടിയേരിയുടെ വിജയം.

തുരുമ്പിച്ച നീല ജീപ്പ് ഇന്ന് കേരളത്തിൽ ഒരിടത്തും പോലീസിന്‍റെ ഔദ്യോഗിക വാഹനമല്ല. വെളുത്ത ബൊലേറോയുടെ വരവ് കോടിയേരിയുടെ ആഭ്യന്തരഭരണ കാലത്തിന്‍റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനായി അദ്ദേഹം തുടക്കമിട്ടതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങൾക്ക് സാധാരണക്കാരുടെ സഹായം നൽകുകയായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിയുടെ അധികാര കാലം മാറ്റം വരുത്തിയിട്ടുണ്ട്.

By newsten