Spread the love

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന കിഷോർ അന്ന് രാവിലെ നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ചടയമംഗലം പൊലീസ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മരണത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം അടൂർ പഴവിളയിലെ വീട്ടിൽ സംസ്കരിച്ചു.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ലക്ഷ്മി അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്‍റെയും രമയുടെയും മകളാണ്. ഒരു വർഷം മുമ്പാണ് ലക്ഷ്മി വിവാഹിതയായത്. ഒരു മാസത്തിന് ശേഷം വിദേശത്തേക്ക് പോയ കിഷോർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. കിഷോർ ലക്ഷ്മിയുടെ അമ്മയെ വിളിച്ച് വാതിൽ തുറക്കുന്നില്ലെന്ന് അറിയിച്ചു. അമ്മ വന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോൾ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

By newsten