Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്തയച്ചു. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയത്. മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞ ഗവർണർ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു.

കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസിന് പരാതി നൽകിയത്.  തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ കത്തുകളും മുഖ്യമന്ത്രിക്ക് കുരുക്കാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം. 

By newsten