Spread the love

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങൾക്ക് ചാനലുകൾ വേദിയൊരുക്കുന്നുവെന്ന് സുപ്രീം കോടതി. ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു. എന്നാൽ പല അവതാരകരും ഇതിന് തയ്യാറല്ല. അവതാരകർക്ക് രാഷ്ട്രീയം ഉണ്ടാകാം. ചാനലുകൾക്ക് വ്യവസായ താൽപ്പര്യങ്ങളും ഉണ്ടാകും. എന്നാൽ വിദ്വേഷ പ്രസംഗം പോലുള്ള കാര്യങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിരീക്ഷണം.

ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സംസാരിക്കാൻ ചില അവതാരകർ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.എം മഞ്ജുനാഥ് ആരോപിച്ചു. ചാനൽ ചർച്ചകൾ പ്രേക്ഷകരുടെ ഗുണത്തിന് വേണ്ടിയുള്ളതാണ്. എന്നാൽ ചാനൽ ചർച്ചയ്ക്കിടയിലെ ഉച്ചത്തിലുള്ള ബഹളത്തിനിടയിൽ അതിഥികൾക്ക് എങ്ങനെ സംസാരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

By newsten