Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന് ഈ വർഷം 300 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് റിയാസ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള ‘റിങ്‌ റോഡ്’ ഫോണ്‍-ഇന്‍ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലഭിക്കുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണിൽ മാറ്റം വന്നിട്ടുണ്ട്. ഈ വർഷം ജൂലൈ 1 നും 11 നും ഇടയിൽ 373 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇത് സാധാരണ മഴയുടെ അളവിനേക്കാൾ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 നും 5 നും ഇടയിൽ ലഭിച്ച മഴ 126 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 22 മുതൽ 24 വരെ സംസ്ഥാനത്ത് 190 ശതമാനവും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ 167 ശതമാനവും അധിക മഴ ലഭിച്ചു.

പ്രതിദിന മഴയുടെ പാറ്റേണിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് പ്രധാനമാണ്. അതിതീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ക്കും കഴിയാതെ വന്ന് റോഡുകള്‍ തകരുന്നു. നാം ഇത് ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്, ഭാവിയിൽ റോഡ് നിർമ്മാണത്തിനായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ഒരു ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

By newsten