Spread the love

തിരുവനന്തപുരം: ജൂലൈ 30 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുടെ പശ്ചാത്തലത്തിൽ മൂന്നോളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 29ന് വയനാട്, കണ്ണൂർ ജില്ലകളിലും, 30ന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.

മേഘങ്ങളെ കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇടിമിന്നലിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം.

ഇടിമിന്നൽ സമയത്ത് ടെറസിലും ഉയർന്ന സ്ഥലങ്ങളിലും മരക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടനടി വൈദ്യസഹായം നൽകണം.

By newsten