Spread the love

കൊച്ചി: സിൽവർലൈൻ പദ്ധതി നല്ല ആശയമാണെന്നും അത് നടപ്പിലാക്കാൻ സർക്കാർ ധൃതി കാട്ടിയെന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. കെ-റെയിൽ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഇത് ഒരു നല്ല പദ്ധതിയാണെങ്കിലും, അത് നടപ്പാക്കേണ്ട രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതിയുമായി മുന്നോട്ടു പോകാൻ. കോടതി ആരുടെയും ശത്രുവല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിക്കുമ്പോൾ കേന്ദ്ര സർക്കാർ കൈകഴുകിയില്ലേയെന്ന് ഹൈക്കോടതി കെ-റെയിലിനോട് ചോദിച്ചു. സിൽവർലൈൻ സർവേയ്ക്കായി കെ-റെയിൽ കോർപ്പറേഷൻ ചെലവഴിച്ച പണത്തിന്‍റെ പൂർണ ഉത്തരവാദിത്തം കെ-റെയിലിനാണെന്ന് റെയിൽവേ സത്യവാങ്മൂലം നൽകിയിരുന്നു. റെയിൽവേ മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്ത സിൽവർലൈൻ പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സർവേയും നടത്തുന്നത് അപക്വമായ നടപടിയാണെന്ന് റെയിൽവേ മന്ത്രാലയം ആരോപിച്ചു. കേസിൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ എസ്. മനു സമർപ്പിച്ച അഡീഷണൽ സ്റ്റേറ്റ്മെന്റിലായിരുന്നു വിമർശനം.

By newsten