Spread the love

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിയുടെ അടുത്ത അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ വീടിന് സമീപമായിരുന്നു എൻഫോഴ്സ്മെന്‍റ് റെയ്ഡ്.

പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനും പശ്ചിമ ബംഗാൾ പ്രൈമറി എഡ്യൂക്കേഷൻ ബോർഡും ഉൾപ്പെട്ട റിക്രൂട്ട്മെന്‍റ് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി. റെയ്ഡ്. തട്ടിപ്പുമായി ബന്ധപ്പെട്ട പണം റെയ്ഡിൽ കണ്ടെടുത്തതാകാമെന്നാണ് കരുതുന്നത്. എത്ര പണമുണ്ടെന്നറിയാൻ ഇ.ഡി ഉദ്യോഗസ്ഥർ ബാങ്ക് ജീവനക്കാരുടെ സഹായം തേടിയിട്ടുണ്ട്. 500, 2000 നോട്ടുകൾ കൂമ്പാരമായി കിടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവസ്ഥലത്ത് നിന്ന് 20 ഓളം മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായാണ് വിവരം.

പാർത്ഥ ചാറ്റർജിയെ കൂടാതെ മറ്റൊരു മന്ത്രി പരേഷ് അധികാരിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു. എസ്.എസ്.സി നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് മന്ത്രിമാരെയും സി.ബി.ഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഗ്രൂപ്പ് സി ആൻഡ് ഡി ജീവനക്കാർ, 9 മുതൽ 12 വരെ ക്ലാസുകളിലെ അസിസ്റ്റന്‍റ് അധ്യാപകർ, പ്രൈമറി അധ്യാപകർ എന്നിവരുടെ നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ നിരവധി റിട്ട് ഹർജികൾ കോടതിയുടെ മുമ്പാകെ വന്നതിനെ തുടർന്നാണിത്. അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഈ കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

By newsten