Spread the love

കോഴിക്കോട്: കെ കെ രമയ്ക്കെതിരായ വധഭീഷണി അവരെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രമ നിയമസഭയിൽ പ്രസംഗിക്കുമ്പോൾ ടി.പി ചന്ദ്രശേഖരന്‍റെ ശബ്ദമാണ് മുഴങ്ങുന്നതെന്ന് സതീശൻ അഭിപ്രായപ്പെട്ടു. ഇത് സി.പി.എമ്മിനെ ഏറെ ഭയപ്പെടുത്തുന്നുവെന്നും രമയ്ക്ക് ചുറ്റും നിന്ന് സംരക്ഷണം നൽകുമെന്നും സതീശൻ പറഞ്ഞു.

“വധഭീഷണി മുഴക്കുന്ന കത്ത് ഞാൻ കണ്ടിരുന്നു. രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് രമയെ ആക്ഷേപിക്കുന്നതും വേട്ടയാടുന്നതും? കൊന്നിട്ടും തീരാത്ത പകയാണ് ഇവർക്ക്. ടി.പി.ചന്ദ്രശേഖരനെ 51 തവണ വെട്ടി കൊലപ്പെടുത്തിയിട്ടും അദ്ദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടും തീരാത്ത പക അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുകയാണ്” സതീശൻ പറഞ്ഞു.

“രമ സംസാരിക്കുമ്പോൾ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്. അത് സർക്കാരിനും സിപിഎമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അവരെ വീണ്ടും വേട്ടയാടുകയാണ്. ഭീഷണിപ്പെടുത്തുകയാണ്. അവരെ ഇല്ലാതാക്കുമെന്ന് പറയുകയാണ്. അതിന്റെയൊന്നും മുന്നിൽ രമയോ കേരളത്തിലെ യുഡിഎഫോ തലകുനിക്കുന്ന പ്രശ്നമില്ല. ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, നാലു ചുറ്റും കാവൽനിന്ന് ഞങ്ങൾ അവരെ സംരക്ഷിക്കും” സതീശൻ കൂട്ടിച്ചേർത്തു.

By newsten