Spread the love

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബെഞ്ച് തകർത്ത സി.ഇ.ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ ഷെഡ് അനധികൃതമായി നിർമ്മിച്ചതാണ്. ഇത് പൊളിച്ചുമാറ്റി ലിംഗസമത്വം എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കും. തിരുവനന്തപുരം ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് സ്റ്റാൻഡ് സന്ദർശിക്കവെയാണ് മേയറുടെ പരാമർശം. ബെഞ്ച് പൊളിച്ചതിന് ശേഷം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കുറിച്ചും ആര്യ പരാമർശിച്ചു. “വിദ്യാർഥികൾ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മൾ മനസ്സിലാക്കണം. അവർ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാൻഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു എന്നു പറയുന്നത് തെറ്റായ നടപടിയാണ്. അതിൽ പ്രതികരിക്കാൻ തീരുമാനിച്ചതിൽ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിക്കുന്നു” ആര്യ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോളാണ് സീറ്റ് തകർന്ന് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന തരത്തിൽ നിർമ്മിച്ചതായി കണ്ടെത്തിയത്. സംഭവം ആദ്യം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധം ആളിക്കത്തി. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രം വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

By newsten