Spread the love

മഥുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങൾ ചവറ്റുകുട്ടയിൽ കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ അധികൃതർ തിരിച്ചെടുത്തു. തൊഴിലാളിയും കുടുംബവും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് അധികൃതർക്കെതിരെ ഉയർന്നത്.

താക്കീത് നൽകി തൊഴിലാളിയെ ജോലിയിൽ തിരിച്ചെടുത്തതായി മഥുര വൃന്ദാവൻ മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു. ശുചീകരണത്തൊഴിലാളി പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം ചവറ്റുകുട്ടയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൈവണ്ടി നിറയെ മാലിന്യങ്ങളുമായി വരുന്ന കോർപ്പറേഷൻ ജീവനക്കാരനെ കണ്ട മൂന്ന് പ്രദേശവാസികൾ ഇയാളെ തടഞ്ഞുനിർത്തി വാഹനത്തിൽ നിന്ന് ചിത്രങ്ങൾ പുറത്തെടുത്തു.

ഇതേതുടർന്ന് മഥുര മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരനായ ബോബിക്ക് ജോലി നഷ്ടമായി. ജോലിയിൽ അലംഭാവം കാണിച്ചതിനാൽ ബോബി സർവീസ് അവസാനിപ്പിക്കുന്നുവെന്ന് മഥുര വൃന്ദാവൻ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സത്യേന്ദ്ര കുമാർ തിവാരി പറഞ്ഞു. എന്നാൽ, താൻ തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നും മാലിന്യക്കൂമ്പാരത്തിൽ ചിത്രങ്ങൾ കണ്ടത് തന്‍റെ തെറ്റല്ലെന്നും തൊഴിലാളി പറഞ്ഞു.

By newsten