Spread the love

ദില്ലി: ചരക്ക് സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35266 കോടി രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകേണ്ടി വരുന്നത്. ഈ ആറ് സംസ്ഥാനങ്ങൾക്ക് മാത്രം 17668 കോടി രൂപയാണ് നൽകാനുള്ളത്. 2022 മെയ് 31 വരെയുള്ള കാലയളവിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഴുവൻ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും കേന്ദ്രസർക്കാർ പുറത്തുവിട്ടു.

മെയ് വരെ 86,912 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ 25,000 കോടി രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നും എന്നാൽ ഫണ്ട് അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശികയുള്ള ഫണ്ട് ഉടൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

By newsten