Spread the love

ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില മാസിലാമണി. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള വേദിയിൽ ഒടിടി റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കിൽ സുധ കൊങ്ങര പ്രസാദിന്‍റെ ‘സൂരറൈ പോട്ര്’ ഉൾപ്പെടെയുള്ള സിനിമകൾ എങ്ങനെയാണ് പ്രദർശിപ്പിച്ചതെന്ന് മാസിലാമണി ചോദിച്ചു. ഒടിടി റിലീസ് ചിത്രമാണ് പുഴു. അക്കാദമിയുടെ നിലപാട് വിചിത്രമാണെന്ന് കുഞ്ഞില മാസിലാമണി പറഞ്ഞു.

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനാണെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മറുപടി പറഞ്ഞിരുന്നു. പ്രതിഷേധത്തെ ജനാധിപത്യ രീതിയിൽ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ, മാനദണ്ഡങ്ങൾ മാറ്റി കുഞ്ഞിലയുടെ അസംഘടിതർ എന്ന ചിത്രം ഈ മേളയിൽ പ്രദർശിപ്പിക്കില്ല. വിധു വിൻസെന്‍റിന്‍റെ പ്രതിഷേധത്തെ താൻ മാനിക്കുന്നുവെന്നും അജോയ് കൂട്ടിച്ചേർത്തു.

നേരത്തെ കുഞ്ഞില മാസിലാമണിയെ വേദിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ‘കെ.കെ രമ സിന്ദാബാദ്, ടി.പി ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഞാനാണ് യോഗ്യ’, എന്നിങ്ങനെ അവർ മുദ്രാവാക്യം വിളിച്ചു. പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ തൊപ്പി ധരിച്ചുള്ള ചിത്രം ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മേളയ്ക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കുഞ്ഞില ആരോപിച്ചിരുന്നു.

By newsten