Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണ എഞ്ചിനീയർമാരെ നിയമിക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണത്തിന് മാത്രമായി എഞ്ചിനീയർമാരെ നിയമിക്കുന്നത് . ഈ എഞ്ചിനീയർമാരുടെ സേവനം 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും ലഭ്യമാകും.

ഓരോ മുനിസിപ്പാലിറ്റിയിലും പദ്ധതിയുടെ ഏകോപനത്തിന് നേതൃത്വം നൽകുക, ഖരമാലിന്യ സംസ്കരണത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, പ്രാദേശിക സവിശേഷതകൾക്കനുസരിച്ച് ഓരോ മുനിസിപ്പാലിറ്റിക്കും ആവശ്യമായ ഖരമാലിന്യ സംസ്കരണ പദ്ധതികൾ വിഭാവനം ചെയ്യുക എന്നിവയാണ് അവരുടെ പ്രധാന ദൗത്യം. ഈ എൻജിനീയർമാരുടെ സഹായത്തോടെ മുനിസിപ്പാലിറ്റികൾ ഖരമാലിന്യ സംസ്കരണ പദ്ധതികൾക്ക് രൂപം നൽകും. പദ്ധതിയുടെ നടത്തിപ്പിനും ഇവർ മേൽനോട്ടം വഹിക്കും. വരും കാലങ്ങളിൽ മുനിസിപ്പാലിറ്റികളിൽ ഖരമാലിന്യ സംസ്കരണത്തിന് സുസ്ഥിര സംവിധാനങ്ങൾ വിഭാവനം ചെയ്യുന്നതിനും ഈ എൻജിനീയർമാർ മുനിസിപ്പാലിറ്റികളെ സഹായിക്കും.

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിനും ഏകോപനത്തിനും മേൽനോട്ടത്തിനുമായി സംസ്ഥാന, ജില്ലാ, മുനിസിപ്പൽ തലങ്ങളിൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ത്രിതല സംവിധാനത്തിൽ ഈ ഖരമാലിന്യ സംസ്കരണ എൻജിനീയർമാർ മുൻസിപ്പൽ തലങ്ങളിൽ പ്രോജക്ട് ഇംപ്ലിമെന്‍റേഷൻ യൂണിറ്റുകളിൽ (പി.ഐ.യു) പ്രവർത്തിക്കും. അതേസമയം, അതത് മേഖലകളിൽ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരുടെയും ഏജൻസികളുടെയും സേവനം എല്ലാ തലങ്ങളിലും ലഭ്യമാക്കും. ഇതിനുപുറമെ, ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാ വികസന കമ്മീഷണർക്ക് ചുമതലയുണ്ടാകും.

By newsten