Spread the love

മുംബൈ: ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അമ്മയ്ക്ക് അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഒൻപതുവയസ്സുള്ള മകളുമൊത്ത് പോളണ്ടിലെ ക്രാക്കോവിലേക്ക് പോകാൻ അനുമതി തേടി യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2015 മുതൽ ഭർത്താവുമായി വേർപിരിഞ്ഞ് മകളോടൊപ്പമാണ് ഇവർ താമസിക്കുന്നത്. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് കമ്പനി പോളണ്ടിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇതിനെതിരെയാണ് ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചത്.

കുട്ടിയെ തന്നിൽ നിന്ന് തട്ടിയെടുത്താൽ വീണ്ടും കാണാൻ കഴിയില്ലെന്ന് കാണിച്ചായിരുന്നു ഹർജി നൽകിയത്. റഷ്യ-ഉക്രൈൻ യുദ്ധം കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നും പിതാവ് ആരോപിച്ചു. തുടർന്ന് കുടുംബ കോടതി അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ചു. ബോംബെ ഹൈക്കോടതി ഈ വിധി റദ്ദാക്കി. അതേസമയം, പിതാവിനെ കാണുന്നതിൽ നിന്ന് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരാൻ യുവതിക്ക് നിർദ്ദേശം നൽകി.

By newsten