Spread the love

തമിഴ്‌നാട്: തമിഴ്നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ പോര് തുടരുന്നു. ഗവർണർ ആർ.എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി പങ്കെടുത്തില്ല. ബിരുദദാനച്ചടങ്ങിൽ രാഷ്ട്രീയം ചേർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം.

ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് മാത്രം തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ-വൈസ് ചാൻസലറുമായ തന്‍റെ ഓഫീസുമായി ആലോചിക്കാതെ ഗവർണറുടെ ഓഫീസിന്‍റെ നിർദ്ദേശപ്രകാരം മാത്രമാണ് അതിഥികളെ തിരഞ്ഞെടുത്തതെന്നാണ് മന്ത്രിയുടെ പരാതി.

സ്റ്റാലിൻ സർക്കാരും ഗവർണർ ആർ എൻ രവിയും തുടക്കം മുതൽ നല്ല ബന്ധത്തിലല്ല. ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. ഗവർണർ ബി.ജെ.പിയുടെ ഏജന്‍റിനെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല വിദ്യാർത്ഥികളുടെ മനസ്സിൽ രാഷ്ട്രീയം കുത്തിവയ്ക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിൽ പങ്കെടുത്ത ഗവർണർക്കെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

By newsten