Spread the love

പാക്കിസ്ഥാൻ: കാലാവസ്ഥാ വ്യതിയാനം പാകിസ്ഥാനിലെ ഹിമാനികളെയും സാരമായി ബാധിക്കുന്നു. വടക്കൻ പ്രവിശ്യയിൽ മഞ്ഞ് ഉരുകുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റിയാലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മിക്ക ഹിമാനികളും നാശം നേരിടുമെന്നാണ് കരുതുന്നത്. നേരത്തെ തയ്യാറാക്കിയ റിപ്പോർട്ടുകൾ (ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്‍റ്, നേപ്പാൾ-2019 റിപ്പോർട്ട്) ആഗോള താപന നിരക്ക് വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിലനിർത്തിയാലും രാജ്യത്തെ ഹിമാനികളുടെ മൂന്നിലൊന്ന് ഉരുകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഐസ് ഉരുകി രൂപപ്പെടുന്ന ആയിരക്കണക്കിന് ഗ്ലേഷ്യൽ നദികൾ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾക്ക് ആക്കം കൂട്ടാൻ സാധ്യതയുണ്ട്.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഹിമാലയം, കാരക്കോറം തുടങ്ങിയ പർവതനിരകളിൽ രൂപപ്പെടുന്ന നദികളിൽ സർക്കാർ ഇതിനകം വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 16 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകാലങ്ങളിൽ, ഇത് വർഷത്തിൽ അഞ്ചോ ആറോ തവണ മാത്രമായിരുന്നുവെന്ന് സർക്കാർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം, ഈ വർഷം രാജ്യത്തെ താപനില 50 ഡിഗ്രി വരെ ഉയർന്നു. മഞ്ഞ് ഉരുകുന്നതിന്‍റെ കാരണവും ഇതുതന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വീടുകളുടെ നിർമ്മാണവും ദോഷകരമാണെന്ന് അധികൃതർ പറയുന്നു. വടക്കൻ മേഖലയിൽ മാത്രം, ഏഴ് ദശലക്ഷം ആളുകൾ അത്തരം ദുരിതങ്ങളാൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. 220 ദശലക്ഷം ജനസംഖ്യയുള്ള പാകിസ്ഥാൻ ആഗോള ഹരിതഗൃഹ വാതക ബഹിർഗമനത്തിന്‍റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സംഭാവന ചെയ്യുന്നത്.

By newsten