Spread the love

പാലക്കാട്: പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപ്പറമ്പിൽ ഹരിദാസന്‍റെ മകൾ കാർത്തികയാണ് (27) മരിച്ചത്. ഭിന്നശേഷിക്കാരിയായ കാർത്തികയുടെ കാലിലെ ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

കാലുകൾക്ക് തളർച്ച ബാധിച്ച കാർത്തികയെ ഈ മാസം രണ്ടിനാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഒരു കാലിനും ഒരു മാസത്തിന് ശേഷം അടുത്ത കാലിനും ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. അനസ്തീഷ്യ നൽകിയതിനെ തുടർന്ന് കാർത്തികയുടെ ആരോഗ്യനില വഷളായി. രാത്രി ഒമ്പത് മണിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് കാർത്തിക മരിച്ചത്.

അനസ്തീഷ്യ നൽകിയതിൽ പിശകുണ്ടെന്നും വിവരങ്ങൾ വെളിപ്പെടുത്താൻ ഡോക്ടർമാർ വൈകിയെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്ക് മുന്നിൽ അവർ പ്രതിഷേധിച്ചു. ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളെ അനുനയിപ്പിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാർത്തികയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

By newsten