Spread the love

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഐഎംഎ. മരണങ്ങൾ മെഡിക്കൽ പിശകുകളായി പ്രചരിപ്പിക്കപ്പെടുന്നത് നിരാശാജനകമാണ്. ഫലപ്രദമായ ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയെ രക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യം സമൂഹം മനസിലാക്കണമെന്ന് ഐഎംഎ അഭ്യർത്ഥിച്ചു. ചികിത്സാപ്പിഴവ് സംബന്ധിച്ച ആരോപണത്തിൽ പാലക്കാട് തങ്കം ആശുപത്രി നാളെ വിശദീകരണം നൽകും. രാവിലെ 11 മണിക്ക് പാലക്കാട് പ്രസ്ക്ലബ്ബിൽ വിശദീകരണം നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈ.എസ്.പി പറഞ്ഞു. ചികിത്സാപിഴവ് മൂലമാണ് ഐശ്വര്യ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രസവശേഷം ഐശ്വര്യയുടെ കുഞ്ഞ് മരിച്ചു. ഇന്നലെ മരിച്ച കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ കുഴിച്ചിട്ടെന്നും ആരോപണമുയർന്നിരുന്നു. ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

By newsten