Spread the love

ശ്രീനഗര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ബിജെപിയുടെ ഐടി സെല്ലിൻറെ തലവൻ. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ചയുടെ ജമ്മുവിലെ ഐടി സെല്‍ ചുമതലക്കാരനുമാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ. പ്രദേശവാസികളുടെ സഹായത്തോടെയാണ് ജമ്മു കശ്മീർ പൊലീസ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

അതേസമയം, ജനങ്ങളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയിലേക്ക് നുഴഞ്ഞുകയറാൻ കാരണം ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ ക്യാമ്പയിനാണെന്നാണ് ബിജെപി നേതൃത്വത്തിൻറെ ന്യായീകരണം. ഇതൊരു പുതിയ സമ്പ്രദായമാണെന്നും ഇത്തരക്കാർ ബി.ജെ.പിയുടെ ഭാഗമായി വിശ്വാസ്യത നേടിയ ശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും പാർട്ടി വക്താവ് ആർ.എസ്.പത്താനിയ പറഞ്ഞു. താലിബ് ഹുസൈൻ,ഫൈസൽ അഹമ്മദ് ധര്‍ എന്നിവരെയാണ് ജമ്മുവിലെ റിയാസിയിൽ നിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ഇവർ ലഷ്കർ-ഇ-ത്വയ്ബയുമായി സഹകരിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. രജൗരിയിലും തെക്കൻ കശ്മീരിലും നിരവധി തീവ്രവാദ കേസുകളിൽ ഇവരെ പൊലീസ് തിരയുന്നുണ്ടായിരുന്നു. രണ്ട് പിസ്റ്റളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവർ ക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.

By newsten