Spread the love

പാലക്കാട്‌ : സംസ്ഥാനത്ത് പേവിഷബാധയെ തുടർന്ന് രോഗികൾ മരിച്ച സംഭവം ഗുരുതരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ വാങ്ങിയ പേവിഷബാധയുടെ മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞതാണോ രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എസ്.സി.എല്ലിലെ അഴിമതിയാണ് മരുന്നുകളുടെ ഗുണനിലവാരമില്ലായ്മയ്ക്ക് കാരണം. ആരോഗ്യവകുപ്പിന്റെ അലംഭാവമാണ് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് വ്യക്തമാണ്.

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പൂർണമായും പരാജയപ്പെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളുടെയും ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. നിലവാരം കുറഞ്ഞ മരുന്നുകൾ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തയ്യാറാവണം. ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി ആളുകളുടെ ജീവൻ വച്ച് കളിക്കരുത്. സർക്കാർ ആശുപത്രിയിൽ കെ.എം.എസ്.സി.എൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരമില്ലാത്തതിനാൽ സർക്കാർ ഡോക്ടർമാർ പോലും രോഗികൾക്ക് എഴുതി നൽകാൻ മടിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

ആധുനിക കാലത്ത്, ആളുകൾ പേവിഷബാധയേറ്റ് മരിക്കുന്നു എന്നത് ലജ്ജാകരമാണ്. ആരോഗ്യമേഖലയിൽ കേരളം ഒന്നാമതാണെന്ന് പറയുന്നവർ മലർന്ന് കിടന്ന് തുപ്പുകയാണ്. സർക്കാരിന്റെ പിടിപ്പുകേട് മൂലം ജീവൻ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ആരോഗ്യമന്ത്രി തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

By newsten