Spread the love

കിളിമാനൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം മന്ത്രിമാർക്ക് നേരെ തിരിയുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ മഹിളാ കോൺഗ്രസ് നേതാവ് ദീപ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ കൊച്ചുപാലത്തിന്റെ പുനർനിർമാണത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് എത്തിയ മന്ത്രിക്കെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തുകയായിരുന്നു.

നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനും ജല മന്ത്രി റോഷി അഗസ്റ്റിനുമെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അവിഷിത്ത് പ്രതിയായതോടെയാണ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. പത്തനംതിട്ട കൊടുമണ്ണിലെ മന്ത്രിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി ഹൈസ്കൂൾ ജംഗ്ഷനിൽ വച്ചും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ഇടുക്കി കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ രണ്ട് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇതിനിടെ എൽ.ഡി.എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിൽ കലാശിച്ചു.

By newsten