Spread the love

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജൂൺ എട്ടിന് അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്. ബഫർ സോൺ വിഷയത്തിൽ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തു. എന്നാൽ എസ്എഫ്ഐയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.

ജനവാസ മേഖല ഉൾപ്പെടെ വനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന് ജൂൺ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ആശങ്ക എംപി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഉന്നതാധികാര സമിതിയെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും സംസ്ഥാന സർക്കാർ എത്രയും വേഗം അറിയിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരുമായി നേരിട്ട് ചർച്ച നടത്തണമെന്നും രാഹുൽ കത്തിൽ പറയുന്നു. ഇതിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എംപി അയച്ച കത്ത് ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ജൂൺ 23ന് ബഫർ സോൺ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഉത്തരവ് വയനാട്ടിലെ കാർഷിക മേഖലയുൾപ്പെടെയുള്ള ജീവിത മേഖലയെയാകെ ബാധിക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമഘട്ടത്തിലെ പ്രധാന ജനവാസ മേഖലയായ വയനാടിനെ നിർമ്മാണ നിരോധനം കടുത്ത പ്രതിസന്ധിയിലാക്കുമെന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി. ഈ കത്തുകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

By newsten