Spread the love

മുംബൈ: ബിജെപിയുമായി കൈകോർത്ത് പാർട്ടിയെ തകർക്കാൻ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ശ്രമിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ ആരോപിച്ചു. പാർട്ടി ഭാരവാഹികളെ വെർച്വലായി അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. പ്രവർത്തകർ പാർട്ടിയുടെ സമ്പത്താണെന്നും അവർ തന്നോടൊപ്പമുള്ളിടത്തോളം കാലം ഒരു വിമർശനവും താൻ കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലനിൽപ്പ് ഭീഷണി നേരിടുന്നതിനിടെ ഇന്ന് ശിവസേന നാഷണൽ എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ശിവസേന ഭവനിലാണ് യോഗം നടക്കുക. കോവിഡ് ബാധിനായ ഉദ്ധവ് താക്കറെ ഓൺലൈനായി മീറ്റിങ്ങിൽ പ​ങ്കെടുക്കും.

“ശിവസേന സ്വന്തം ആളുകളാൽ തന്നെ വഞ്ചിക്കപ്പെട്ടു. ഇപ്പോൾ വിമതരായവർക്ക്, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിങ്ങളൊക്കെയാണ് സീറ്റ് നൽകിയത്. നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുകയും അവരെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷവും അവർ അസംതൃപ്തരാണ്. നിർണായകമായ ഈ സമയത്ത് പാർട്ടിക്കൊപ്പം നിന്നതിന് നന്ദി പറഞ്ഞാൽ മാത്രം പോരാ,” ഉദ്ധവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്ന് താന്‍ ഏക്നാഥ് ഷിൻഡെയോട് പറഞ്ഞിരുന്നു. ബി.ജെ.പിയുമായി കൈകോർക്കാൻ നിയമസഭാംഗങ്ങൾ സേനയെ സമ്മർദത്തിലാക്കുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ എം.എൽ.എമാരെ കൊണ്ടുവരാൻ താന്‍ അദ്ദേഹത്തോട് പറഞ്ഞു. നമുക്കിത് ചർച്ച ചെയ്യാം. ബി.ജെ.പി ഞങ്ങളോട് മോശമായി പെരുമാറി. വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. വിമതരിൽ പലർക്കും എതിരെ നിരവധി കേസുകളുണ്ട്. അവർ ബി.ജെ.പിക്കൊപ്പം പോയാൽ അവർ ശുദ്ധിയുള്ളവരായിരിക്കും, ഞങ്ങളോടൊപ്പം നിന്നാൽ അവർ ജയിലിൽ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ?” അദ്ദേഹം ചോദിച്ചു

By newsten