Spread the love

ദില്ലി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർദ്ധനവ് ജൂലൈയിൽ പ്രഖ്യാപിക്കും. വർഷത്തിൽ രണ്ട് തവണ പരിഷ്കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനമായി പ്രഖ്യാപിച്ചത്. കോവിഡ് -19 മഹാമാരി രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനെത്തുടർന്ന് വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും ആനുകൂല്യങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

എല്ലാ വർഷവും മാർച്ച്, സെപ്റ്റംബർ മാസങ്ങളിലാണ് ഡി.എ പ്രഖ്യാപനം. എന്നിരുന്നാലും, 2019 ഡിസംബർ 31ന് ശേഷം ഒന്നര വർഷത്തേക്ക് ഡിഎ വർദ്ധിപ്പിച്ചില്ല. തുടർന്ന്, കഴിഞ്ഞ വർഷം ജൂലൈയിൽ ഡിഎ വർദ്ധനവ് പുനരാരംഭിച്ചു. 2021 ജൂലൈയിൽ ഏഴാം ശമ്പള കമ്മിഷൻ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ഡിഎ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി. പിന്നീട് 2021 ഒക്ടോബറിൽ ഡിഎ വീണ്ടും മൂന്നിരട്ടിയായി. അതിനുശേഷം, 2022 ജനുവരി 1ന് ഡിഎ വർദ്ധിപ്പിച്ചു. ഇപ്പോൾ ഡിഎ 34 ശതമാനമാണ്. 

സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്താൻ നൽകുന്ന പണമാണ് ക്ഷാമബത്ത. സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കാണ് ക്ഷാമബത്ത നൽകുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്താണ് ക്ഷാമബത്ത അവതരിപ്പിച്ചത്. ഭക്ഷണത്തിൻ്റെയും മറ്റ് സൗകര്യങ്ങളുടെയും ചെലവുകൾക്കുള്ള പണം ശമ്പളത്തിന് പുറമേ സൈനികർക്ക് നൽകി. അക്കാലത്ത് ഇതിനെ ക്ഷാമഭക്ഷണ അലവൻസ് എന്നായിരുന്നു വിളിച്ചിരുന്നത്.
 

By newsten