Spread the love

എറണാകുളം: കുമ്പളത്ത് അഞ്ച് വയസുകാരിയെ തെരുവ് നായ കടിച്ചു. കുമ്പളം സ്വദേശി സുജിത്തിന്‍റെയും അമൃതയുടെയും മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശിയാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇന്ന് ആലപ്പുഴയിലും സ്കൂളിലേക്കുള്ള യാത്രാമധ്യേ ഒരു വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. എടത്വയിലെ സെന്‍റ് അലോഷ്യസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലും തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കുട്ടിയെ എത്തിച്ചെങ്കിലും വാക്സിൻ ലഭ്യമായിരുന്നില്ല. പിന്നീട് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

അതേസമയം, തിരുവനന്തപുരത്ത് മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച തെരുവ് നായയുടെ വാർത്തയും പുറത്തുവന്നു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. റോഡിനോട് ചേർന്നുള്ള അഭയയുടെ വീടിന്‍റെ വാതിൽ അടഞ്ഞിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറകിലായിരുന്നു. ആ സമയത്താണ് നായ മുറിയിൽ പ്രവേശിച്ച് കൈ കടിച്ച് പരിക്കേൽപ്പിച്ചത്. 

By newsten