Spread the love

ദുബായ്: കണ്ടൽക്കാടുകളെക്കുറിച്ച് ഗവേഷണം നടത്താനും സംരക്ഷിത പ്രദേശങ്ങൾ വികസിപ്പിക്കാനും യു.എ.ഇ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്‍റെ ഭാഗമായി അബുദാബിയെ പഠനത്തിനും ഗവേഷണത്തിനുമുള്ള അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് അവസരം നൽകുകയും ചെയ്യും.

അബുദാബി തീരത്ത് വിവിധ തരം കണ്ടൽ മരങ്ങൾ സംരക്ഷിക്കുന്ന അപൂർവ വനമേഖല യാഥാർത്ഥ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. യു.എ.ഇ പോലുള്ള വരണ്ട പ്രദേശങ്ങളിലെ കണ്ടൽക്കാടുകളുടെ വലിയ സാധ്യതകൾ കണ്ടറിഞ്ഞാണ് പദ്ധതി വിഭാവനം ചെയ്തത്. 2030 ഓടെ രാജ്യത്തുടനീളം 100 ദശലക്ഷം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് നവംബറിൽ തുടക്കമിട്ടിരുന്നു. രാജ്യത്ത് നിലവിലുള്ള 12 ലധികം കണ്ടൽക്കാടുകളുടെ സംരക്ഷിത പ്രദേശങ്ങൾ വിപുലീകരിക്കും.

ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസികളുടെയും സഹായത്തോടെയാണ് ഇത് നടപ്പാക്കുക. വികസനത്തിന്‍റെ പേരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസുലെ പറഞ്ഞു. ലോകത്തിലെ കണ്ടൽ സമ്പത്തിന്‍റെ പകുതിയും നാല് പതിറ്റാണ്ടിനിടെ നശിപ്പിക്കപ്പെട്ടു.

By newsten