Spread the love

തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിനാണ് ലോകേഷിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

കോയമ്പേട് ബസ് സ്റ്റാൻഡിൽ വച്ച് അസ്വസ്ഥത കാണിക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസിൽ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

കുറച്ചു നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ലോകേഷ് എന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്നുമുതൽ മാനസികമായി തകർന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച തന്റെ അടുത്തെത്തി പണം ആവശ്യപ്പെട്ടെന്നും എഡിറ്ററായി ജോലി നോക്കാൻ പോവുകയാണെന്ന് പറഞ്ഞെന്നുമാണ് അച്ഛൻ പറയുന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മദ്യത്തിന് അടിമയായിരുന്നു ലോകേഷ് എന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും ബസ് സ്റ്റാൻഡിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

By newsten