Spread the love

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപ്പി ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറക്കും. ഈ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമേ ഇ-റുപ്പി ലഭ്യമാകൂ. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ-റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തിൽ എസ്ബിഐ ഉൾപ്പെടെ 4 ബാങ്കുകളെയും ആർബിഐ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ-റുപ്പി നൽകുക. ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇടപാടുകൾ നടത്താൻ കഴിയും.

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ-റുപ്പി പ്രഖ്യാപനത്തിന് പ്രേരകമായത്. എന്നിരുന്നാലും, ഇ-റുപ്പിക്ക് ക്രിപ്റ്റോകറൻസിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിൻ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ ഇല്ല. ഒറ്റവാക്കിൽ പറഞ്ഞാൽ, അച്ചടിച്ച നോട്ടുകൾക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി. ഇ-റുപ്പിയുടെ ഉത്തരവാദിത്തം ബാങ്കുകൾക്കല്ല, റിസർവ് ബാങ്കിന് നേരിട്ടാണ്. ഇന്ന് മുതൽ സാധാരണ ഉപഭോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇ-റുപ്പി പുറത്തിറക്കും. ഘട്ടം ഘട്ടമായി പരീക്ഷിച്ച ശേഷം മാത്രമേ ഇ-റുപ്പി പൂർണമായും നടപ്പാക്കുകയുള്ളൂവെന്ന് റിസർവ് ബാങ്ക് അറിയിച്ചു.  

അടുത്ത ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ ഇ-റുപ്പി അവതരിപ്പിക്കും. ആദ്യ ഘട്ടത്തിൽ എസ്ബിഐ ഉൾപ്പെടെ 4 ബാങ്കുകളെയാണ് റിസർവ് ബാങ്ക് ഇതിനായി തിരഞ്ഞെടുത്തത്. ഇ-റുപ്പി ഇപ്പോൾ പുറത്തിറക്കുന്ന നോട്ടുകളുടെയും നാണയങ്ങളുടെയും അതേ സംഖ്യയിൽ തന്നെയാണ് ഉണ്ടാവുക. ഇടനിലക്കാരായ ബാങ്കുകൾ വഴി ഇ-റുപ്പി ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഡിജിറ്റൽ വാലറ്റുകൾ വഴി മൊബൈൽ ഫോൺ ഉപയോഗിച്ച് ആളുകൾക്ക് ഇ-റുപ്പി വഴി ഇടപാടുകൾ നടത്താൻ കഴിയും. ഷോപ്പിംഗ് സ്ഥലങ്ങളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാം. റേഷൻ കടകളിലും മറ്റ് സർക്കാർ ക്ഷേമ പദ്ധതികളിലും ഇടപാടുകൾ നടത്താൻ ഇ-റുപ്പി ഉപയോഗിക്കാം. പ്രിന്റിംഗ് ചെലവ് നിലനിർത്തുന്നത് എളുപ്പമാക്കുന്നതിന്‍റെ നേട്ടങ്ങൾക്കൊപ്പം സുതാര്യമായ രീതിയിൽ ഉപഭോക്താക്കൾക്ക് ക്ഷേമ പദ്ധതികൾ എത്തിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ട്രയൽ ഘട്ടം വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ റിസർവ് ബാങ്ക് അടുത്ത ഘട്ടങ്ങൾ പ്രഖ്യാപിക്കൂ.  

By newsten