Spread the love

കൊച്ചി: പ്രതിസന്ധിയിലായ മലയാള സിനിമയെ രക്ഷിക്കാൻ ഫ്ലെക്സി ടിക്കറ്റുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ വരുന്നു. കാഴ്ചക്കാർ താരതമ്യേന കുറവായ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതി നിരക്കിൽ ടിക്കറ്റ് നൽകാനാണ് പദ്ധതി. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഈ ആശയം മുന്നോട്ടുവച്ചത്. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിവിധ സംഘടനകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അച്ചടക്ക സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ലംഘനത്തിലും കർശന നടപടി സ്വീകരിക്കും. ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകളിൽ വരുന്ന പുതിയ റിലീസ് ചിത്രങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ഫിലിം ചേംബർ പ്രസിഡന്‍റ് ജി സുരേഷ് കുമാർ പറഞ്ഞു.

അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

By newsten