Spread the love

തിരുവനന്തപുരം: ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. വിലക്ക് ശരിയായ നടപടിയല്ലെന്ന് വിനയൻ പ്രതികരിച്ചു. ഈ വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചത് നല്ല കാര്യമാണെന്നും തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രതികരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും വിനയൻ പറഞ്ഞു.

യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ തുടർന്നാണ് നടൻ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനാ യോഗത്തിലാണ് നടപടി എടുത്തത്. നിരവധി നിർമ്മാതാക്കൾ ശ്രീനാഥിനെതിരെ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും അച്ചടക്കം ഉറപ്പാക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അസോസിയേഷൻ പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. നടനെ നിരോധിക്കരുതെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.  വിലക്ക് നീക്കിയെന്നാണ് താൻ മനസിലാക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. റോഷാക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ഒരു പരിപാടിയിലും മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. നമുക്ക് അത് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് ആവശ്യം. ചർച്ചകൾ നടക്കണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. 

സെപ്റ്റംബർ 27നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടൻ ശ്രീനാഥ് ഭാസിക്ക് സിനിമാ മേഖലയിൽ നിന്ന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. നടന്‍റെയും അവതാരകയുടേയും വിശദീകരണം കേട്ട ശേഷമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. 

By newsten