Spread the love

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ അടിയൊഴുക്കുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് വോട്ടുകൾ മുഴുവൻ ഇവിടെ കോണ്ഗ്രസിന് ലഭിക്കില്ല. പി.സി ജോർജ് ആർഎസ്എസിൻറെ നാവാണെന്നും ജോർജിൻറെ ശബ്ദം ജനം തള്ളിക്കളയുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ബി.ജെ.പി വോട്ടുകൾ കോണ്ഗ്രസിനു ലഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തൃക്കാക്കരയിൽ എൽ.ഡി.എഫിനു വലിയ ആത്മവിശ്വാസമുണ്ടെന്നും കോടിയേരി പറഞ്ഞു.

എൽ.ഡി.എഫ് ഇവിടെ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത്. വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. വിദ്വേഷ പ്രസംഗവും മറ്റും ആളുകളെ ബാധിക്കില്ല. വികസനത്തിനായി വോട്ടുചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. സമാധാനം, വികസനം, മതനിരപേക്ഷത എന്നിവയാണ് ജനങ്ങൾ ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ. എൽഡിഎഫ് 100 കടക്കുമെന്ന് ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.

“പ്രചരിക്കുന്ന വ്യാജ വീഡിയോയോട് സ്ത്രീകൾ തന്നെ പ്രതികരിക്കുന്നു. കോണ്ഗ്രസിനുള്ളിലും സ്ത്രീകളുണ്ട്. അതുകൊണ്ട് തന്നെ കോണ്ഗ്രസിൻറെ തന്നെ വോട്ടുകൾ കോണ്ഗ്രസിൻ ലഭിച്ചേക്കില്ല. വിവിധ തലങ്ങളിലെ അടിയൊഴുക്കുകൾ എൽ.ഡി.എഫിൻ അനുകൂലമാകും. ആരും ശ്രദ്ധിക്കപ്പെടാതെ വരുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രത്തിൻറെ ഭാഗമാണ് പിസി ജോർജിൻറെ വിദ്വേഷ പ്രസംഗം. ബി.ജെ.പിക്ക് പറയാൻ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് പറയാൻ പ്രേരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

By newsten