Spread the love

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ ബാധിത പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങൾ നടത്താൻ എല്ലാ ഫെഡറൽ വകുപ്പുകളോടും യു.എ.ഇ കാബിനറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അവശ്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്, അവരുടെ താമസസ്ഥലം മുതൽ അവരുടെ ജോലിസ്ഥലം വരെ അവർ യാത്ര ചെയ്യുന്ന സമയവും ജോലി സമയമായി കണക്കാക്കും. അസാധാരണമായ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താൽപ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

സിവിൽ ഡിഫൻസ്, പോലീസ്, ദുരന്ത നിവാരണത്തിൽ പ്രവർത്തിക്കുന്ന മറ്റ് സുരക്ഷാ ഏജൻസികൾ, ജനങ്ങളുടെ വസ്തുവകകൾക്കും കൃഷിയിടങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം കൈകാര്യം ചെയ്യുന്ന കമ്മ്യൂണിറ്റി സപ്പോർട്ട് വകുപ്പുകൾ എന്നിവയെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഫുജൈറയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. രക്ഷാപ്രവർത്തനത്തിനായി യു.എ.ഇ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

By newsten