Spread the love

കൊളംബോ: ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ശ്രീലങ്കൻ താരത്തിന് 4 പല്ലുകൾ നഷ്ടമായി. ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കാൻഡി ഫാൽക്കൺസും ഗാലെ ഗ്ലാഡിയേറ്റേഴ്സും തമ്മിൽ ബുധനാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഫാൽക്കൺസ് ഓൾറൗണ്ടർ ചമിക കരുണരത്‌നയുടെ പല്ലുകൾ ആണ് നഷ്ടപ്പെട്ടത്.

സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരം പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് മുഖത്ത് വീഴുകയായിരുന്നു. വേദനയുണ്ടായിട്ടും ചമിക പന്ത് കൈവിട്ടില്ല. ക്യാച്ച് ആഘോഷിക്കാനെത്തിയ സഹതാരത്തിന് പന്ത് എറിഞ്ഞു നൽകുകയും കൈ കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തു. വായിൽ നിന്ന് രക്തം വന്ന താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ചമിക അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ഫാൽക്കൺസ് ടീം ഡയറക്ടർ ശ്യാം ഇംപെറ്റ് പറഞ്ഞു. 122 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഫാൽക്കൺസ് 5 വിക്കറ്റിന് വിജയിച്ചു.

By newsten