Spread the love

ദോഹ: സെർബിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ താരം നെയ്‌മറിന് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യത. സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ചില കായിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

48 മണിക്കൂർ നീണ്ട നിരീക്ഷണത്തിന് ശേഷം മാത്രമേ പരിക്ക് ഗുരുതരമാണോ എന്ന് പറയാനാകൂവെന്ന് ബ്രസീൽ കോച്ച് ടിറ്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെർബിയക്കെതിരെ 80ആം മിനിറ്റിൽ നെയ്‌മർ നീരുവച്ച കണങ്കാലുമായാണ് കളം വിട്ടത്.

നിരവധി തവണ ഗുരുതര പരുക്ക് പറ്റിയിട്ടുള്ള താരത്തിന്റെ വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മത്സരത്തില്‍ ഏഴുതവണയാണ് നെയ്മാര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. നിക്കോളാ മിലെന്‍ങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്‌മറെ കളത്തിന് പുറത്താക്കിയത്.

By newsten