Spread the love

യൂജിന്‍: ലോക അത്‌ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ മത്സരിച്ച മലയാളി താരം എൽദോസ്‌ പോൾ മെഡൽ നേടാതെ മടങ്ങി. ഫൈനലിൽ  16.79 മീറ്റർ ദൂരം ചാടിയ എൽദോസ് ഒമ്പതാമനായാണ് പുറത്തായത്. അതേസമയം ഇതാദ്യമായാണ്‌ ഈ ഇനത്തിൽ ഒരു ഇന്ത്യക്കാരൻ ഫൈനലിൽ യോഗ്യത നേടുന്നത്‌.

17.95 മീറ്റര്‍ കണ്ടെത്തിയ പോര്‍ച്ചുഗലിന്റെ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ പെഡ്രോ റിക്കാര്‍ഡോയാണ് സ്വര്‍ണം നേടിയത്. വെള്ളി മെഡല്‍, 17.55 മീറ്റര്‍ ചാടിയ ബുര്‍ക്കിനഫാസോയുടെ ഹ്യൂഗ്‌സ് ഫാബ്രിസ് സാംഗോ നേടി. 17.31 മീറ്റര്‍ ചാടിയ ചൈനയുടെ യാമിങ് സു ആണ് വെങ്കലം നേടിയത്.

യോഗ്യതാ റൗണ്ടിലെ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടി എൽദോസ് ഫൈനലിൽ ഇടം നേടിയിരുന്നു. ഈ വർഷം ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ 16.99 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്.

By newsten