Spread the love

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി ബോളിവുഡ് നടൻ സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ മുംബൈ പൊലീസിൽ അപേക്ഷ നൽകി. ഒരു മാസം മുമ്പ് സൽമാനും പിതാവ് സലിം ഖാനും വധഭീഷണി കത്ത് ലഭിച്ചിരുന്നു.

മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറുമായി സൽമാൻ ഖാൻ കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാല് മണിയോടെയാണ് സൽമാൻ തെക്കൻ മുംബൈയിലെ കമ്മീഷണർ ഓഫീസിലെത്തിയത്. വധഭീഷണി കത്ത് ലഭിച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് ആയുധം കൈവശം വയ്ക്കാനുള്ള അനുമതിക്കായി അദ്ദേഹം അപേക്ഷ നൽകിയത്.

ഒരു മാസം മുമ്പ് ലഭിച്ച കത്തിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥ ഉണ്ടാകുമെന്നാണ് പറയുന്നത്. ജൂൺ അഞ്ചിനാണ് ബാന്ദ്രയിൽ നിന്ന് കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത നടത്തത്തിന് പോകുന്ന വഴിയിൽ നിന്നാണ് കത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയും സംഘവുമാണ് കത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

By newsten