Spread the love

മുംബൈ: പാസ്പോർട്ടിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ഒരാൾ മുംബൈയിൽ അറസ്റ്റിലായി. പൂനെ സ്വദേശിയായ സംദർശി യാദവ് (32) ആണ് അറസ്റ്റിലായത്. പാസ്പോർട്ടിന്‍റെ 10 പേജുകൾ നശിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സഹർ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മാലിദ്വീപിലേക്ക് പറക്കാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയ യാദവിനെ ഇമിഗ്രേഷൻ കൗണ്ടറിൽ തടഞ്ഞു. ഹാജരാക്കിയ പാസ്പോർട്ടിൽ നിന്ന് ഏതാനും പേജുകൾ കാണാനില്ലെന്ന കാരണത്താലാണ് അധികൃതർ തടഞ്ഞത്. പാസ്പോർട്ടിൽ നിന്ന് 10 പേജുകൾ കീറിമുറിച്ചതായി അധികൃതർ കണ്ടെത്തി. ഇതോടെയാണ് വിവരം പൊലീസിന് കൈമാറിയത്.

2019 ലെ തന്‍റെ യാത്രയുടെ വിശദാംശങ്ങൾ അടങ്ങിയ പേജുകൾ ആണ് യുവാവ് കീറികളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2019ലാണ് അദ്ദേഹം വിവാഹിതനായത്. അതിനുമുമ്പ് അദ്ദേഹം തായ്ലൻഡിലേക്ക് പോയിരുന്നു. തായ്ലൻഡിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാനാണ് വിവാഹത്തിന് ശേഷം ഇയാൾ പാസ്പോർട്ടിന്‍റെ പേജുകൾ വലിച്ചുകീറിയതെന്ന് പൊലീസ് പറഞ്ഞു.

By newsten