കോട്ടയം. അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറെ ഫോൺ വിളിയിൽ കുടുക്കി കുപ്രസിദ്ധ ഗുണ്ട. എതിർഗുണ്ടാസംഘം കഞ്ചാവ് കടത്തുന്ന വിവരം നൽകാൻ മുമ്പ് കോട്ടയം വെസ്റ്റ് ഇൻസ്പെക്ടർ ആയിരുന്ന എം ജെ അരുണിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ആറ് തവണ വിളിച്ചതാണ് ഈ ഉദ്യോഗസ്ഥനും അരുൺ ഗോപൻ എന്ന പ്രസിദ്ധ ഗുണ്ടയും തമ്മിൽ അടുപ്പമുണ്ടെന്ന് കണ്ടെത്തലിൽ എത്തിയത്. ഉദ്യോഗസ്ഥൻ ഒരു തവണ മാത്രമാണ് അരുൺ ഗോപന്റെ മൊബൈലിലേക്ക് തൻറെ ഔദ്യോഗിക നമ്പറിൽ നിന്നും വിളിച്ചിട്ടുള്ളത്. തൻറെ എതിർ സംഘം 50 കിലോയിൽ അധികം കഞ്ചാവുമായി കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഇത് പിടികൂടാൻ സഹായിക്കാം എന്നും വാഗ്ദാനം ചെയ്തായിരുന്നു ഈ കോളുകൾ അത്രയും എത്തിയത് ഇതിനായി തൻറെ സ്വകാര്യ വാഹനത്തിൽ പോകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് വിസമ്മതിച്ചതോടെ സ്കോഡിൽ ഉണ്ടായിരുന്ന മറ്റൊരു എസ് ഐ യെ സ്വാധീനിച്ച് സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയി കഞ്ചാവ് പിടികൂടി. കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ 2020 ജൂൺ 17ന് 645 /20 നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ട 59.50 കിലോ കഞ്ചാവ് ഇങ്ങനെയാണ് പിടികൂടിയത്. ഇപ്പോൾ ആരോപണ വിധേയനായ ഇൻസ്പെക്ടർക്ക് അരുൺ ഗോപന്റെ കോളുകൾ വന്നിരിക്കുന്നതും ജൂൺ 14 മുതൽ 22 വരെയുള്ള 8 ദിവസങ്ങൾക്കിടയിൽ ആണ്. സ്വകാര്യ വാഹനത്തിൽ പോയ എസ്ഐയുമായി ഇതേ സമയത്ത് അരുൺ ഗോപൻ 20ലധികം കോളുകൾ വിളിച്ചിട്ടുണ്ട് ഒപ്പം ഉണ്ടായിരുന്ന സ്കോട് അംഗം 150 തവണയോളം ആണ് അരുൺ ഗോപനുമായി ഫോൺവിളികൾ നടത്തിയിട്ടുള്ളത് ഇവർക്ക് ഒന്നും നേരെ ഉണ്ടാകാത്ത നടപടിയാണ് മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഇൻസ്പെക്ടർ ക്കെതിരെ ഉണ്ടായിട്ടുള്ളത്. അരുൺ ഗോപനും ബന്ധമുള്ള ചില പോലീസുദ്യോഗസ്ഥന്മാരും ചേർന്ന് ഒരുക്കിയ കെണിയിൽ പെടുകയായിരുന്നു ഇൻസ്പെക്ടർ. ഈ ഇൻസ്പെക്ടർ വെസ്റ്റ് എസ് എച്ച് ഓ ആയിരുന്ന സമയത്ത് അരുൺ ഗോപൻ എതിരെ മാധ്യമങ്ങളിലൂടെ ഫോട്ടോ വച്ച് ലുക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഒപ്പം തൻറെ ഫേസ്ബുക്ക് പേജിലൂടെ അരുൺ ഗോപനെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു. 2020 സെപ്റ്റംബറിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ആക്രമണത്തിൽ FIR ൽ പേരുപറഞ്ഞിട്ടു പോലുമില്ലാതിരുന്ന ഗുണ്ടയെ കൃത്യമായി ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നു കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു ഈ ഉദ്യോഗസ്ഥൻ. അരുൺ ഗോപനെ പിടികൂടുന്നതിനായി നിരന്തരം ഇയാളുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന ശക്തമാക്കിയതിന് ഇൻസ്പെക്ടർ ക്കെതിരെ ബന്ധുക്കൾ പരാതി പോലും നൽകിയിരുന്നു. ഇങ്ങനെ കുപ്രസിദ്ധ ഗുണ്ടകൾക്കെതിരെ കർശന നടപടിയെടുത്ത ഉദ്യോഗസ്ഥനെയാണ് പോലീസിലെ തന്നെ ചിലരുടെ ഒത്താശയോടെ വ്യാജ ആരോപണത്തിൽ കുടുക്കിയിരിക്കുന്നത്.